Monday 11 April 2011

പെരു വഴിയിലിരിക്കുമ്പോള്‍ ചിന്തിക്കുന്നത്

കട്ടെടുത്ത്
കയ്പ്പെടുത്തു
ജീവിതം കരിയെടുത്തു.
പല്ലു വെളുത്തു
തല കറുത്തു.
വഴി തിരിച്ചു
മൊഴി തിരിഞ്ഞു
പെരുവഴിയണഞ്ഞു.
കാല്‍പ്പവന്‍
കാത്തിരുപ്പ്
അമ്മയ്ക്കു തിളക്കം
വഴിയൊടുക്കം.

കടുക്കനെടുത്ത്
പൊട്ടക്കിണറ്റിലിട്ടു.
കുടുക്കാതിരിക്കാന്‍
കുടുങ്ങാതിരിക്കാന്‍.

ഓര്‍ മ്മ, അറിവ്
വന്ധ്യം , അന്ധം.
കണ്ണു തുറന്നാല്‍
ജ്ഞാനം .
തുറന്ന കണ്ണുകള്‍
ശവത്തെ ഓര്‍മ്മിപ്പിക്കും .
അതറിവു തരും
ജീവന്‍ തരും.
ജീവിതം പൂക്കും
പിന്നെ നാറും.

നാറ്റം മണത്താല്‍
നാറുന്നവളെ പുല്‍കിയാല്‍
നാടറിയും.
വീടണയും.
ഇനി നടക്കാം.

പൊന്തച്ചുറ്റില്‍
ഇലകളനങ്ങിയാല്‍
മുത്തപ്പന്‍ വരും
കള്ളു തരും.
പതപ്പില്‍ കയ്യെത്തുന്ന
കുഞ്ഞിത്തെങ്ങിന്റെ കള്ളിനു
രുചി പോരായെന്നു
മീശ തുടയ്ക്കും.
കെ പിടിച്ചു
കുളിയന്‍തറ കടത്തും.

ഇനി രണ്ടു ചാല്‍
നടന്നാല്‍ വീടെത്താം
നിശബ്ദതയെ
മേയാന്‍ വിട്ട്
ശബ്ദഭണ്ഡാരത്തിന്റെ മൂടി
തുറന്നു വച്ചിട്ടുണ്ടാകും
അരെങ്കിലും
വീട്ടിലിപ്പോള്‍

ഒച്ച
നടുക്കം
ഹ്രിദയ സ്തംഭനം.
നടക്കണ്ട,
നടുങ്ങണ്ട.
ഇവിടെത്തന്നെയിരിക്കാം
കാറ്റെങ്കിലും കൊള്ളാലോ?

Monday 7 February 2011

ഇടച്ചേരി (Middle class) ഗാന്ധി-തുടര്‍ച്ച(ഇടര്‍ച്ച)

"ഗാന്ധിജിയെ
ഞാനറിയുന്നത്
സ്റാമ്പിലൂടെയാണ്.
ഒരു രൂപയുടെ
ഗാന്ധിജി.
തപാല്‍മുദ്രയുടെ
ഇടിയേറ്റ്
കരുവാളിച്ച മുഖം.
സത്യാന്വേഷണപരീക്ഷണങ്ങളുടെ ഫലം".

(ഇടച്ചേരി, സീന്‍ 7- എ സി ശ്രീഹരി)


(തുടര്‍ച്ച, കമലിന്റെ 'ഗദ്ദാമ' എന്ന സിനിമയുടെ ഇന്റെര്‍വല്‍.
സൂം ഇന്‍ ചെയ്തു വരുന്ന നൂറു രൂപ നോട്ടുകള്‍ ഓര്‍മ്മയില്‍)


ഇന്നലെ
ഞാനൊരു
ഗാന്ധിയെ കണ്ടു.
ഒരു ഗദ്ദാമയുടെ
മുഖത്തിന്റെ ക്ലോസ്സപ്പിനോപ്പം
ആ മൊട്ടത്തലയും
കണ്ണടയും.
(അ)പര നാടിന്റെ
ഏകാന്തതയില്‍
ഒരു രൂപയുടെ പോലും
വിലയില്ലാത്ത
ചിത്രക്കടലാസുകള്‍.
സത്യങ്ങളുമില്ല
പരീക്ഷണങ്ങളുമില്ല.
മൂന്നു മുഖങ്ങളുടെ
ക്ലോസ്സപ് മാത്രം.
1)ഗദ്ദാമ
2)ഗാന്ധി
3)കോയിന്‍ ബോക്സ്
ഇവിടെ
അര് ആര്‍ക്കാണ്
വിലയിടുന്നത്?
ഏതിനാണ്
വിലക്കൂടുതല്‍?